arrow_back_ios
1
2
3
4
5
6
7
ഫാത്തിഹ (പ്രാരംഭം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 7 വിശുദ്ധ ഖുര്‍ആനില്‍ ആദ്യം വായിക്കപ്പെടുന്നതും ‘മുസ്ഹഫു’കളില്‍ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത് (അദ്ധ്യായം) എന്ന നിലക്ക് ഇതിന് ‘സൂറത്തുല്‍ ഫാതിഹഃ (سورة الفاتحة) അഥവാ പ്രാരംഭം എന്നും, ‘ഫാതിഹത്തുല്‍ കിതാബ് ‘ (فاتحة الكتاب) അഥവാ വേദഗ്രന്ഥത്തിന്‍റെ പ്രാരംഭം എന്നും പേര് പറയപ്പെടുന്നു . ഖുര്‍ആന്‍റെ മൂലം – അഥവാ കേന്ദ്രം – എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മുല്‍ ഖുര്‍ആന്‍’ എന്നും, ‘ഉമ്മുല്‍ കിതാബ്’ (أم القرآن , أم الكتاب) എന്നും പേരുണ്ട്. അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടങ്ങളായ വിശേഷണ നാമങ്ങള്‍, ഏകദൈവ സിദ്ധാന്തം (തൗഹീദ്) മരണാനന്തര ജീവിതം, പ്രതിഫലനടപടി തുടങ്ങിയ മൗലിക സിദ്ധാന്തങ്ങള്‍ , കര്‍മ്മപരവും സാന്മാര്‍ഗികവുമായ നിയമ നിര്‍ദ്ദേശങ്ങള്‍, ചരിത്ര സംഭവങ്ങള്‍ ആദിയായ വിഷയങ്ങളാണ് ഖുര്‍ആനിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. ഇവയുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നു. ഇതത്രെ ഈ രണ്ട് പേരുകളും സൂചിപ്പിക്കുന്നത്. ‘ഉമ്മ്’ എന്ന പദത്തിന് ‘ഉത്ഭവസ്ഥാനം, കേന്ദ്രം, പ്രധാനഭാഗം, സങ്കേതം, മാതാവ്, മര്‍മ്മം’ എന്നൊക്കെ സന്ദര്‍ഭം പോലെ അര്‍ത്ഥങ്ങള്‍ വരുന്നതാണ്. മേല്‍കണ്ട പേരുകള്‍ക്ക് പുറമെ ഹദീസുകളിലും സഹാബികളിലും, താബിഉകളുമായ മഹാന്മാരുടെ മൊഴികളിലുമായി വേറെയും പല പേരുകള്‍ ഈ സൂറത്തിന് പറയപ്പെട്ടു കാണാം. എല്ലാം തന്നെ ഇതിന്‍റെ ഓരോ തരത്തിലുള്ള പ്രാധാന്യവും ശ്രേഷ്ഠതയും ചൂണ്ടിക്കാട്ടുന്നു. ഖുര്‍ആനിക വിജ്ഞാനങ്ങളുടെ മൗലികവശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന നിലക്ക് ‘അസാസുല്‍ ഖുര്‍ആന്‍ ‘(أساس القران ഖുര്‍ആന്‍റെ അസ്തിവാരം) എന്നും , മനസ്സിരുത്തി പഠിക്കുകയും വിശദവിവരങ്ങള്‍ തുടര്‍ന്നന്വേഷണം നടത്തുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഈ സൂറത്തു തന്നെ മതിയാകുമെന്ന അര്‍ത്ഥത്തില്‍ ‘ കാഫിയ’ (الكافية- മതിയായത്) എന്നും , വിജ്ഞാനമൂല്യങ്ങളുടെ നിക്ഷേപം എന്ന ഉദ്ദേശ്യത്തില്‍ ‘കന്‍സു’ (الكنز – നിക്ഷേപം) എന്നുമുള്ള പേരുകള്‍ അവയില്‍ ചിലതാകുന്നു. കൂടാതെ, ഇതിന്‍റെ തുടക്കം അല്ലാഹുവിന്‍റെ മഹല്‍ഗുണങ്ങളെ എടുത്തു കാട്ടികൊണ്ടുള്ള സ്തുതികീര്‍ത്തനമായതു കൊണ്ട് سورة الحمد (സ്തുതി കീര്‍ത്തനത്തിന്‍റെ അദ്ധ്യായം), അവസാനഭാഗം പ്രാര്‍ത്ഥനാരൂപത്തില്‍ ആകയാല്‍ سورة الدعاء (പ്രാര്‍ത്ഥനയുടെ അദ്ധ്യായം) നമസ്കാരത്തില്‍ ഒഴിച്ചുകൂടാത്തതാകയാല്‍ سورة الصلاة (നമസ്കാരത്തിന്‍റെ അദ്ധ്യായം) എന്നും ഇതിന് പേരുണ്ട്. നബി മുഹമ്മദ്‌ (ﷺ) തിരുമേനിയുടെ മക്കാ ജീവിതകാലത്തിന്‍റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചത് എന്നാണ് ശരിയായ അഭിപ്രായം. അല്ലാഹു പറയുന്നു وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ (سورة الحجر :٨٧ : (തീര്‍ച്ചയായും ആവര്‍ത്തിത വചനങ്ങളില്‍ പെട്ട ഏഴെണ്ണവും , മഹത്തായ ഖുര്‍ആനും നാം നിനക്കു നല്‍കിയിട്ടുണ്ട്. (ഹിജ്ര്‍ : 87)). ഏഴ് ആവര്‍ത്തിത വചനങ്ങള്‍ (السبع المثانى) എന്നു പറഞ്ഞിരിക്കുന്നത് സൂറത്തുല്‍ ഫാതിഹയെ ഉദ്ദേശിച്ചാണെന്ന് ഇമാം അഹ്മദ്, ബുഖാരീ (رحمه الله) മുതലായവര്‍ അബൂസഈദിബ്നുല്‍ മുഅല്ലാ (رضي الله عنه) വില്‍ നിന്ന് രേഖപ്പെടുത്തിയ ഒരു നബി വചനത്തില്‍ നിന്ന് വ്യക്തമാകുന്നു. സൂറത്തുല്‍ ഫാതിഹ ഏഴ് ആയത്ത് (സൂക്തം) കളാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്‌ലിമും പതിനേഴു പ്രാവശ്യം അത് ദിനംപ്രതി പാരായണം ചെയ്യേണ്ടതുണ്ട്. സുന്നത്ത് നമസ്കാരങ്ങളിലും മറ്റുമായി ദശക്കണക്കിലും ശതക്കണക്കിലും വേറെയും ആവര്‍ത്തിക്കപ്പെടുന്നു. ഏഴ് ആവര്‍ത്തിത വചനങ്ങള്‍ എന്ന് ഈ സൂറത്തിനെക്കുറിച്ച് പറഞ്ഞതിന്‍റെയും, ഈ വചനത്തില്‍ ഈ ഒരു സൂറത്തിനെ പ്രത്യേകം എടുത്തു പറഞ്ഞതിന്‍റെയും രഹസ്യം ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ് . സൂറത്തുല്‍ ഹിജ്ര്‍ മക്കീ സൂറത്തുകളില്‍ പെട്ടതാണെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍, ഈ സൂറത്ത് അതിന് മുമ്പ് തന്നെ അവതരിപ്പിച്ചിരിക്കുമല്ലോ. المثانى (ആവര്‍ത്തിതങ്ങള്‍) എന്ന വാക്കിന് വേറെ നിലക്കും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി യഥാസ്ഥാനത്ത് വെച്ച് വിവരിക്കാം. إن شاء الله അബൂസഈദിബ്നുല്‍ മുഅല്ലാ (رضي الله عنه) വില്‍ നിന്നുള്ള മേല്‍ സൂചിപ്പിച്ച ഹദീസില്‍ ‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ ഒരു സൂറത്ത് ഞാന്‍ തനിക്ക് പഠിപ്പിച്ചു തരട്ടെയോ ‘എന്ന് അദ്ദേഹത്തോട് ചോദിച്ചു കൊണ്ടത്രെ ‘സൂറത്തുല്‍ ഫാതിഹ ‘യാണത് എന്നും, ‘ അതാണ്‌ ഏഴ് ആവര്‍ത്തിത വചനങ്ങള്‍ ‘എന്നും നബി (ﷺ) അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നത്. അഹ്മദ്, തിര്‍മദീ (رحمه الله) മുതലായവര്‍ ഉബയ്യുബ്നു കഅ്ബ് (رضي الله عنه) വഴി ഉദ്ധരിച്ച വേറൊരു ഹദീസില്‍ ‘തൗറാത്തിലാകട്ടെ, ഇഞ്ചീലിലാകട്ടെ, സബൂറിലാകട്ടെ, ഫുര്‍ഖാനി (ഖുര്‍ആനി) ലാകട്ടെ ഇതു പോലൊരു സൂറത്ത് അവതരിച്ചിട്ടില്ല’ എന്നു നബി (ﷺ) പ്രസ്താവിച്ചതായും വന്നിരിക്കുന്നു. അബൂഹുറൈറ (رضي الله عنه) ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാകുന്നു: ‘ഉമ്മുല്‍ ഖുര്‍ആന്‍ ഓതിയിട്ടില്ലാത്ത വല്ല നമസ്കാരവും ആരെങ്കിലും നമസ്കരിച്ചാല്‍ അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്"(മു ; ന ; തി). ‘ഫാതിഹത്തുല്‍ കിതാബ് ഓതാത്തവന് നമസ്കാരമില്ല’ എന്ന് മറ്റൊരു നബിവചനം ഉബാദതുബ്നുസ്സ്വാമിത്ത് (رضي الله عنه) (عبادة بن الصامت – رض) ല്‍ നിന്ന് ബുഖാരീയും മുസ്ലിമും (رحمه الله) രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങിനെയുള്ള ഹദീസുകളെ അടിസ്ഥാനമാക്കിയാണ് നമസ്കാരത്തിന്‍റെ ഓരോ ‘റക്അത്തി’ലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണെന്ന് മാലിക്, ശാഫിഈ, അഹ്മദ് (رحمه الله) മുതലായവരടക്കം ഭൂരിപക്ഷം പണ്ഡിതന്മാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതും. ഈ സൂറത്തിന്‍റെ ശ്രേഷ്ഠതയും മഹത്വവും സംബന്ധിച്ച് എനിയും പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും കൂടുതല്‍ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല.
‘അഊദു’ ചൊല്ലല്‍ (ഓതല്‍) അഥവാ ശരണം തേടല്‍ الاستعاذة اعوذ بالله من الشيطان الرجيم (അഊദു – ബില്ലാഹി – മിനശ്ശൈത്വാനി -റജീം) എന്നുള്ള പ്രാര്‍ത്ഥനക്കാണ് സാധാരണ ‘അഊദു’ ചൊല്ലല്‍ എന്ന് പറഞ്ഞുവരുന്നത്. ആട്ടപ്പെട്ട – അഥവാ ശപിക്കപ്പെട്ട – പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു എന്നാണിതിന്‍റെ അര്‍ത്ഥം . മനുഷ്യന്‍റെ ആജീവനാന്ത ശത്രുവും അവന്‍റെ നന്മയില്‍ ഏറ്റവും കടുത്ത അസൂയാലുവുമത്രെ പിശാച്. പിശാചില്‍ നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം. മനുഷ്യന് മനുഷ്യവര്‍ഗത്തില്‍ തന്നെ പലതരം ശത്രുക്കളുണ്ട്. ആ ശത്രുക്കളില്‍ നിന്നുള്ള രക്ഷക്കുവേണ്ടിയും നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, മനുഷ്യശത്രുക്കളില്‍ നിന്നും നേരിടുന്ന ഉപദ്രവങ്ങളും അതിനുള്ള നിവാരണങ്ങളും കുറെയെല്ലാം നമുക്ക് ഊഹിക്കാവുന്നതും മനസ്സിലാക്കാവുന്നതുമാകുന്നു . പിശാചാണെങ്കില്‍ നമുക്ക് കാണുവാന്‍ കഴിയാത്ത ഒരു അദൃശ്യ ജീവി. (*).അവന്‍റെ ചെയ്തികളും ഉപദ്രവങ്ങളും നമ്മുടെ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടെത്തുവാനോ , ബുദ്ധി കൊണ്ട് തിട്ടപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം ഗോപ്യമായിരിക്കും. തന്നാല്‍ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ താന്‍ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിന്‍റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനത്രെ പിശാച്. ഈ വസ്തുത അല്ലാഹു ഖുര്‍ആന്‍ മുഖേന നമ്മെ ആവര്‍ത്തിച്ചറിയിച്ചിട്ടുള്ളതുമാകുന്നു. (അഅ്റാഫ് :16,17, ഹിജ്ര്‍ : 39, അല്‍കഹ്ഫ്‌ : 50, ഫാത്വിര്‍ : 6, സ്വാദ് : 82 മുതലായ സ്ഥലങ്ങളില്‍ നോക്കുക.) ചുരുക്കത്തില്‍ പിശാചില്‍ നിന്നുള്ള രക്ഷ അല്ലാഹുവില്‍ നിന്ന് തന്നെ നമുക്ക് ലഭിക്കേണ്ടിയിരിക്കുന്നു.
(*) പിശാച് വര്‍ഗ്ഗത്തെയും, ആ വര്‍ഗ്ഗത്തെ നിഷേധിക്കുനവരുടെ വാദത്തെയും സംബന്ധിച്ച് സൂറത്തുല്‍ ഹിജ്റി (13 ആം അദ്ധ്യായം) ന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട് .
മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ടു തരം ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ഒന്നിച്ച് ഉപദേശം നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിച്ചാല്‍ മേല്‍ പറഞ്ഞ പരമാര്‍ത്ഥം – പിശാചിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഏകമാര്‍ഗം അല്ലാഹുവിനോട് രക്ഷ തേടലാണെന്ന വസ്തുത – മനസ്സിലാക്കാവുന്നതാണ് . ഇമാം ഇബ്നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയത് പോലെ, രണ്ട് ശത്രുക്കളില്‍ നിന്നുമുള്ള രക്ഷാമാര്‍ഗങ്ങളെപ്പറ്റി ഒന്നിച്ച് വിവരിക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ഖുര്‍ആനിലുള്ളത്. ഇതാണവ:- (١) خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ (١٩٩) وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَمِيعٌ عَلِيمٌ (٢٠٠) : سورة الأعراف – ١٩٩ -٢٠٠ : (٢) ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ (٩٦) وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ (٩٧) وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ (٩٨) سورة المؤمنون – ٩٦ – ٩٨: (٣) وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ (٣٤) وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ (٣٥) وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ (٣٦) : حم السجدة – ٣٤ -٣٦ സാരം : 1 . നീ മാപ്പ് സ്വീകരിക്കുകയും, സദാചാരം – അഥവാ സല്‍ക്കാര്യം – കൊണ്ട് കല്‍പ്പിക്കുകയും, വിവരമില്ലാത്ത മൂഢന്മാരില്‍നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക. പിശാചില്‍ നിന്ന് വല്ല ദുഷ്പ്രേരണയും വല്ലപ്പോഴും നിന്നെ ഇളക്കിവിടുന്ന പക്ഷം നീ അല്ലാഹുവിനോട് ശരണം തേടുക. നിശ്ചയമായും, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അഅ്റാഫ് :199, 200). 2. കൂടുതല്‍ നന്നായുള്ളത് ഏതാണോ അത് വഴി നീ തിന്മയെ തടുത്തു കൊള്ളുക. അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം ഏറ്റവും അറിയുന്നവനാകുന്നു. ‘എന്‍റെ റബ്ബേ, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന് ഞാന്‍ നിന്നില്‍ ശരണം തേടുന്നു’ വെന്നും ‘അവര്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവുന്നതിനെക്കുറിച്ചും ഞാന്‍ നിന്നില്‍ ശരണം തേടുന്നു’വെന്നും നീ പറയുകയും ചെയ്യുക (മുഅ്മിനൂന്‍ : 96–98). 3. കൂടുതല്‍ നന്നായുള്ളത് കൊണ്ട് നീ (തിന്മയെ) തടുത്തു കൊള്ളുക . അങ്ങനെ ചെയ്‌താല്‍ യാതൊരുവനും നിനക്കുമിടയില്‍ ശത്രുതയുണ്ടോ അവന്‍ ഒരു ഉറ്റ ബന്ധുവെന്നപോലെ ആയിത്തീരും. ക്ഷമിക്കുന്നവര്‍ക്കല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവര്‍ക്കുമല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല . വല്ലപ്പോഴും പിശാചില്‍ നിന്ന് വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കി വിടുന്ന പക്ഷം, നീ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവനത്രെ കേള്‍ക്കുന്നവനും അറിയുന്നവനും. (ഹാമീം സജദ:34-36). ശത്രു മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണെങ്കില്‍, മയം, നയം, വിട്ടുവീഴ്ച, ഉപകാരം മുതലായവ വഴി അവനെ സൗമ്യപ്പെടുത്തുകയും അവനുമായുള്ള ബന്ധം നന്നാക്കിത്തീര്‍ക്കുകയും ചെയ്യാം. ശത്രു പിശാചായിരിക്കുമ്പോള്‍, അവന്‍ അദൃശ്യ ജീവി ആയതുകൊണ്ട് അവനോട് നയത്തിനോ, മയത്തിനോ മറ്റോ മാര്‍ഗ്ഗമില്ല. അവനില്‍ നിന്ന് രക്ഷപ്പെടുവാന്‍ അല്ലാഹുവില്‍ ശരണം തേടുകയേ നിവൃത്തിയുള്ളൂ എന്ന വസ്തുത ഈ വചനങ്ങളില്‍ നിന്നും വ്യക്തമാണ്. പിശാചിനെക്കുറിച്ച് നാം സദാ ബോധവാന്മാരയിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു : إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ (سورة فاطر – ٦) (നിശ്ചയമായും, പിശാച് നിങ്ങള്‍ക്ക് ശത്രുവാകുന്നു. അതിനാല്‍, നിങ്ങളവനെ ശത്രുവാക്കി വെക്കുവിന്‍. അവന്‍ തന്‍റെ കക്ഷിയെ ക്ഷണിക്കുന്നത് ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരാകുവാന്‍ വേണ്ടിയാകുന്നു. (ഫാത്വിര്‍ : 6). അപ്പോള്‍, പൊതുവില്‍ എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് പിശാചിന്‍റെ ദുഷ്പ്രേരണകള്‍ക്ക് വശംവദരാകുവാന്‍ ഇടയുള്ള സന്ദര്‍ഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്. അല്ലാഹു പറയുന്നു : فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾ (النحل – ٩٨) (നീ ഖുര്‍ആന്‍ ഓതുന്നതായാല്‍ ആട്ടപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക. (നഹ്ല്‍ :98). ഈ വചനത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതും, പൊതുവെ അംഗീകരിക്കപ്പെട്ടു വരുന്നതും ഖുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോള്‍ ‘അഊദു’ ചോല്ലേണ്ടതുണ്ട് എന്നത്രെ. ഹദീസിന്‍റെ പിന്‍ബലവും ഈ അഭിപ്രായത്തിനുണ്ട്. ഖുര്‍ആന്‍ പാരായണത്തിന്‍റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ഭംഗം വരുമാറ് പിശാചിന്‍റെ ദുര്‍മ്മന്ത്രങ്ങള്‍ ഏല്‍ക്കാതിരിക്കുവാന്‍ ഇത് ഉപകരിക്കുന്നു . അവന്‍റെ ദുര്‍മ്മന്ത്രത്തിനു സന്ദര്‍ഭം കാണുന്നിടത്തൊക്കെ ‘അഊദു’ ചൊല്ലുന്നത് നന്നായിരിക്കുമെന്ന്‍ ബുഖാരീ (رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു ഹദീസില്‍ നിന്ന് മനസ്സിലാക്കാവുന്നതാകുന്നു. ഹദീസിന്‍റെ പ്രസക്ത ഭാഗം ഇങ്ങനെ ഉദ്ധരിക്കാം: ‘നബി (ﷺ) യുടെ സാന്നിധ്യത്തില്‍ വെച്ച് രണ്ട് പേര്‍ തമ്മില്‍ ചീത്ത പറയുകയുണ്ടായി. കോപം നിമിത്തം ഒരാളുടെ മുഖം ചുവന്നു . അപ്പോള്‍ നബി (ﷺ) പറഞ്ഞു: ‘എനിക്ക് ഒരു വാക്ക് അറിയാം. അതവന്‍ പറഞ്ഞിരുന്നെങ്കില്‍ അവനില്‍ കാണുന്ന ആ കോപം അവനെ വിട്ടു പോയേക്കുമായിരുന്നു. അതെ, أعوذ بالله من الشيطان الرجيم’. പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്‍റെ ബാഹ്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ‘അഊദു’ ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് പോലും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. നിര്‍ബന്ധമെന്ന് പറഞ്ഞുകൂടാ; എങ്കിലും, പ്രധാനപ്പെട്ട ഒരു ഐഛികപുണ്യ കര്‍മ്മമാണത് എന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. പാരായണം നമസ്കാരത്തില്‍ വെച്ചാവുമ്പോള്‍, ‘അഊദു’ പതുക്കെ ചൊല്ലുകയാണ് വേണ്ടത്. പിശാചില്‍ നിന്നും നേരിട്ടേക്കാവുന്ന ആപത്തുകളുടെ ആധിക്യവും, നിഗൂഢതയും, ഗൗരവവും ആലോചിക്കുകയും അവയില്‍നിന്നുള്ള രക്ഷാമാര്‍ഗ്ഗം അല്ലാഹുവിന്‍റെ കാവല്‍ മാത്രമാണെന്ന് ഓര്‍ക്കുകയും ചെയ്യുമ്പോഴേ ‘അഊദു’ വാകുന്ന പ്രാര്‍ത്ഥനയുടെ ഗൗരവം വേണ്ടതുപോലെ വിലയിരുത്താന്‍ കഴിയുകയുള്ളു.
ബിസ്മി’ ചൊല്ലല്‍ – അഥവാ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കല്‍ البسملة അബൂബക്കര്‍ സിദ്ധീഖ് (رضي الله عنه) ന്‍റെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരിച്ച് എഴുതപ്പെട്ട ഒന്നാമത്തെ മുസ്ഹഫ് മുതല്‍ക്കുള്ള എല്ലാ മുസ്ഹഫുകളിലും സൂറത്തു–ത്തൗബ ഒഴിച്ചു മറ്റുള്ള 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മി’ കൊണ്ടാകുന്നു. (തൗബ സൂറത്തില്‍ ബിസ്മി ഇല്ലാതിരിക്കുവാന്‍ കാരണം മുഖവുരയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം യഥാസ്ഥാനത്തുവെച്ചും കാണാം .ان شاء الله). കൂടാതെ, സൂറത്തുന്നംല് 30-ാം വചനത്തിലും ഒരു ‘ബിസ്മി’ അടങ്ങിയിരിക്കുന്നു. ആ ബിസ്മി ആ വചനത്തിന്‍റെ ഒരു ഭാഗമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സൂറത്തുകളുടെ ആരംഭത്തിലുള്ള ബിസ്മികള്‍ ഖുര്‍ആനില്‍ പെട്ടതാണോ, അല്ലേ എന്നുളളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അവയുടെ ചുരുക്കം ഇതാണ് . (1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്നു. (2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്‍റെ ഒരു ഭാഗമാണ് ബിസ്മി. (3). സൂറത്തുല്‍ ഫാതിഹയില്‍ മാത്രം ഒന്നാമത്തെ ആയത്താകുന്നു. മറ്റു സൂറത്തുകളിലേത് സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയുവാനായി ആരംഭത്തില്‍ കൊടുത്തിട്ടുള്ളതുമാകുന്നു. (4) ഫാതിഹ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ. അഥവാ ഒന്നുംതന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല. ഓരോ അഭിപ്രായക്കാര്‍ക്കും ഹദീസുകളില്‍നിന്നും മറ്റുമായി ഉദ്ധരിക്കുവാനുള്ള ന്യായങ്ങളും, തെളിവുകളും ഉദ്ധരിക്കുന്നപക്ഷം അത് കുറേ ദീര്‍ഘിച്ചുപോകുന്നതാണ്. ഒരു കാര്യം തീര്‍ത്തു പറയാം. ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും – ഫാത്തിഹഃയുടെ ആരംഭത്തില്‍ വിശേഷിച്ചും – ‘ബിസ്മി’ ചൊല്ലല്‍ ആവശ്യമാകുന്നു . നബി (ﷺ) തിരുമേനിക്ക് അവതരിച്ച ഒന്നാമത്തെ ഖുര്‍ആന്‍ വചനം اقْرَأْ بِاسْمِ رَبِّكَ (നീ നിന്‍റെ റബ്ബിന്‍റെ നാമത്തില്‍ വായിക്കുക) എന്നായിരുന്നു. റബ്ബിന്‍റെ നാമത്തില്‍ ആരംഭിക്കുന്നതിന്‍റെ പ്രാവര്‍ത്തികരൂപം ‘ബിസ്മി’ മുഖേന നമുക്ക് നബി (ﷺ) കാട്ടിത്തന്നിട്ടുമുണ്ട്. നബി (ﷺ) യുടെ ഖുര്‍ആന്‍ പാരായാണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, തിരുമേനി (ﷺ) പാരായണം ചെയ്തിരുന്നത് നീട്ടികൊണ്ടായിരുന്നുവെന്ന് അനസ് (رضي الله عنه) പ്രസ്താവിച്ചതായും , അനന്തരം അദ്ദേഹം ‘ബിസ്മില്ലാഹി’ എന്നും, ‘അര്‍-റഹ്മാനി’ എന്നും, ‘അര്‍-റഹീം’ എന്നും നീട്ടി നീട്ടിക്കൊണ്ട് ചൊല്ലിക്കാട്ടിയതായും ബുഖാരീ (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. തിരുമേനി (ﷺ) ബിസ്മിയോടുകൂടിയാണ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. കൂടാതെ, ഉമ്മുസലമഃ (رضي الله عنها) യില്‍ നിന്നും അഹ്മദ്, അബൂദാവൂദ്, ഹാകിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍, തിരുമേനി (ﷺ) യുടെ ഓത്ത് മുറിച്ചു മുറിച്ചുകൊണ്ട് (ആയത്തുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഓതാതെ) ആയിരുന്നുവെന്ന് അവര്‍ പറഞ്ഞതായും, ബിസ്മിയും ഫാത്തിഹഃ യിലെ രണ്ട് ആയത്തുകളും ഓതിക്കൊണ്ട് അതിന്നവര്‍ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു. ഖുര്‍ആന്‍ പാരായണവേളയില്‍ മാത്രമല്ല, നല്ലതും വേണ്ടപ്പെട്ടതുമായ ഏതൊരു കാര്യം തുടങ്ങുമ്പോഴും അത് അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കേണ്ടതാണെന്ന് – അഥവാ ബിസ്മിയോട് കൂടി തുടങ്ങണമെന്ന് – നബി (ﷺ) തിരുമേനിയുടെ ചര്യയില്‍ നിന്ന് പൊതുവില്‍ അറിയപ്പെട്ട ഒരു സംഗതിയാകുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബിസ്മി ചൊല്ലുവാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകളും നിലവിലുണ്ട്. ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടുവാനായി അല്ലാഹുവിന്‍റെ കല്‍പന പ്രകാരം നൂഹ് (عليه السلام) നബി കപ്പലില്‍ കയറിയപ്പോള്‍ ‘ബിസ്മില്ലാഹി’ എന്നു പറഞ്ഞതായും (ഹൂദ്‌ : 41), യമനിലെ രാജ്ഞിക്ക്‌ സുലൈമാന്‍ (عليه السلام) നബി അയച്ച കത്തിന്‍റെ ആദ്യത്തില്‍ ‘ബിസ്മി’ മുഴുവനായും എഴുതിയിരുന്നതായും (നംല് : 30) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രധാന കാര്യങ്ങള്‍ ‘ബിസ്മി’ കൊണ്ട് ആരംഭിക്കുന്ന സ്വഭാവം പൂര്‍വ പ്രവാചകന്മാര്‍ മുതല്‍ക്കേയുള്ള പതിവാണെന്ന്‍ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നല്ല കാര്യങ്ങള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുന്നതില്‍ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന്‍ അല്‍പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്‍റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളില്‍ നിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്‍റെ ഇടപെടലില്‍ നിന്നുള്ള കാവല്‍, ആ കാര്യം അല്ലാഹുവിങ്കല്‍ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവില്‍ നിന്ന്മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്‍റെ നാമവും അവന്‍റെ കൃപാകടാക്ഷവും ഓര്‍ത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്. ഒരാള്‍ ഒരു സല്‍ക്കാര്യം തന്നെ ചെയ്യുന്നുവെന്ന് വെക്കുക. ആ അവസരത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള വിചാരവികാരമൊന്നും കൂടാതെയാണ് അയാള്‍ അതു ചെയ്യുന്നതെങ്കില്‍, ആ കാര്യം ചെയ്തതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാള്‍ക്ക് അവകാശമില്ല. നമസ്കാരത്തിലാകുമ്പോള്‍ ബിസ്മി ഉറക്കെ ചൊല്ലുന്നതോ, പതുക്കെ ചൊല്ലുന്നതോ നല്ലത്? ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടും തീര്‍ത്തു പറയത്തക്കവണ്ണം ഹദീസുകളില്‍ നിന്ന് തെളിവ് ലഭിക്കാത്തതും, ബിസ്മി ഖുര്‍ആനിലെ ഒരു ആയത്താണോ അല്ലേ എന്ന വിഷയത്തിലുള്ള വ്യത്യസ്താഭിപ്രായങ്ങളുമാണ് ഈ ഭിന്നിപ്പിന് കാരണം. എങ്കിലും നമസ്കാരത്തില്‍വെച്ച് ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്കാരത്തിന് അതുമൂലം ഭംഗം നേരിടുമെന്ന് ആരും പറയുന്നില്ല. രണ്ടിലൊന്ന് നിര്‍ബന്ധമാണെന്നും ആര്‍ക്കും അഭിപ്രായമില്ല. രണ്ടില്‍ ഏതാണ് നല്ലത് എന്നതില്‍ മാത്രമേ ഭിന്നിപ്പുള്ളു. ഇമാം ഇബ്നു ഖയ്യിം (رحمه الله) അദ്ദേഹത്തിന്‍റെ പ്രസിദ്ധ നബിചര്യാഗ്രന്ഥമായ സാദുല്‍മആദി (زاد المعاد)ല്‍ നബി (ﷺ) യുടെ നമസ്കാരത്തിന്‍റെ രൂപം വിവരിക്കുന്ന മദ്ധ്യേ ഇങ്ങിനെ പ്രസ്താവിക്കുന്നു: ‘……………….. പിന്നീടു തിരുമേനി (ﷺ) അഊദു ചൊല്ലും. പിന്നെ ഫാത്തിഹ സൂറത്ത് ഓതും. ചിലപ്പോള്‍ ഉറക്കെ ബിസ്മി ചൊല്ലും. ഉറക്കെ ചൊല്ലുന്നതിനെക്കാള്‍ അധികം അവിടുന്ന് പതുക്കെ ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്. രാവും പകലും അഞ്ചുനേരങ്ങളില്‍ അവിടുന്ന് പതിവായി യാത്രയില്‍വെച്ചും നാട്ടില്‍വെച്ചും ഉറക്കെ ചൊല്ലി വരികയും, എന്നിട്ടത് ഖുലഫാഉ-റാഷിദീങ്ങളും, ഭൂരിപക്ഷം സഹാബികള്‍ക്കും, ആ നല്ലകാലക്കാരായ നാട്ടുകാര്‍ക്കും അജ്ഞാതമായിരിക്കുകയും ചെയ്യുക സംഭവ്യമല്ല തന്നെ…..’. ‘അഊദു’ വിനെപ്പറ്റി പ്രസ്താവിച്ചതുപോലെതന്നെ, ബിസ്മിയെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഓരോ അഭിപ്രായത്തിനും ഹദീസുകളെയോ മറ്റോ ആധാരമാക്കി കൊണ്ടുള്ള ന്യായീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. (ഫിഖ്ഹു ഗ്രന്ഥങ്ങളാണതിന്‍റെ സ്ഥാനം). ഉദ്ധരിക്കുവാനുള്ള ഹദീസുകളാകട്ടെ, – ഇബ്നുഖയ്യിം (رحمه الله) പറഞ്ഞതു പോലെ – ഒന്നുകില്‍ വിഷയം വ്യക്തമല്ലാത്തതോ, അല്ലെങ്കില്‍ ദുര്‍ബ്ബലങ്ങളോ ആണുതാനും. എങ്കിലും അവയില്‍ നിന്ന് ഇത്രയും സംഗതികള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. (1). സൂറത്തുകളുടെ ആരംഭങ്ങളിലുള്ള ഓരോ ബിസ്മിയും സൂറത്തിലെ ഓരോ ആയത്തോ, ആയത്തിന്‍റെ ഭാഗമോ ആണെങ്കിലും അല്ലെങ്കിലും ശരി, അവ പൊതുവില്‍ ഖുര്‍ആനില്‍ ഉള്‍പ്പെട്ടതും, അതോടൊപ്പം സൂറത്തുകളുടെ തുടക്കം കുറിക്കുന്നതുമാകുന്നു. ഉസ്മാന്‍ (رضي الله عنه) തയ്യാറാക്കിയ ഒന്നാമത്തെ പകര്‍പ്പ് മുസ്വ്-ഹഫ് മുതല്‍ ഇന്നേ വരെയുള്ള എല്ലാ മുസ്വ്-ഹഫുകളിലും തൗബയൊഴികെ ഓരോ സൂറത്തിന്‍റെയും ആരംഭത്തില്‍ ‘ബിസ്മി’ എഴുതപ്പെട്ടിട്ടുള്ളതുതന്നെ ഇതിന് തെളിവാകുന്നു. (2) ഖുര്‍ആന്‍ പാരായണം ചെയുമ്പോള്‍ ആദ്യം ‘അഊദും’, പിന്നീട് ‘ബിസ്മി’ യും ചൊല്ലേണ്ടതാണ്. (3) ഓരോ സൂറത്തും ‘ബിസ്മി’യോട് കൂടി ഓതുകയാണ് വേണ്ടത്. (4) നമസ്കാരത്തിലാവുമ്പോള്‍ ‘അഊദു’ പതുക്കെ ഓതണം. ‘ബിസ്മി’ പതുക്കെയും, ഉറക്കെയും ആവാമെങ്കിലും കൂടുതല്‍ നല്ലത് പതുക്കെയാകുന്നു . الله اعلم. എനി നമുക്ക് സൂറത്തിലേക്ക് പ്രവേശിക്കാം. അല്ലാഹു പറയുന്നു:-


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ﴿١﴾
volume_up share
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
1:1പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٢﴾
volume_up share
الْحَمْدُ സ്തുതി (മുഴുവനും) لِلَّـهِ അല്ലാഹുവിനാകുന്നു رَبِّ രക്ഷിതാവ്, യജമാനന്‍, പരിപാലകന്‍, الْعَالَمِينَ ലോകരുടെ, ലോകങ്ങളുടെ(യെല്ലാം).
1:2സ്തുതി (മുഴുവന്‍) ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
ٱلرَّحْمَـٰنِ ٱلرَّحِيمِ﴿٣﴾
volume_up share
الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
1:3പരമകാരുണികനും കരുണാനിധിയുമായുള്ളവന്‍
مَـٰلِكِ يَوْمِ ٱلدِّينِ﴿٤﴾
volume_up share
مَالِكِ ഉടമസ്ഥന്‍, (ملك രാജാവ്) يَوْمِ ദിവസത്തിന്‍റെ الدِّينِ പ്രതിഫലത്തിന്‍റെ, നിയമനടപടിയുടെ
1:4പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾
volume_up share
إِيَّاكَ നിന്നെ(ത്തന്നെ), നിനക്ക് (മാത്രം) نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു وَ ഉം إِيَّاكَ നിന്നോട് (തന്നെ –മാത്രം) نَسْتَعِينُ ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു
1:5നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾
volume_up share
اهْدِ നീ നയിക്കേണമേ, ചേര്‍ക്കേണമേ, മാര്‍ഗദര്‍ശനം നല്‍കേണമേ نَا ഞങ്ങളെ, ഞങ്ങള്‍ക്ക് الصِّرَاطَ പാതയില്‍ الْمُسْتَقِيمَ നേരെയുള്ള, ചൊവ്വായ
1:6ചൊവ്വായ പാതയില്‍ നീ ഞങ്ങളെ വഴി ചേര്‍ക്കേണമേ!
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾
volume_up share
صِرَاطَ പാത الَّذِينَ യാതൊരു കൂട്ടരുടെ أَنْعَمْتَ നീ അനുഗ്രഹിച്ചു عَلَيْهِمْ അവര്‍ക്ക് ,അവരുടെ മേല്‍ غَيْرِ ഒഴികെയുള്ള , അല്ലാത്ത الْمَغْضُوبِ കോപിക്കപ്പെട്ട(വര്‍), കോപബധിത(ര്‍) عَلَيْهِمْ അവരുടെമേല്‍, അവരോട് وَلَا അല്ലാത്തവരും الضَّالِّينَ വഴിപിഴച്ചവര്‍
1:7(അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതേ,) കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ (വരുടെ പാതയില്‍)
തഫ്സീർ : 1-7
View